Monday, December 11, 2006

തീമഴ വരുന്നു!

കാര്‍മേഘം മാനത്തു കണ്ട നേരം
പീലിത്തഴ വിരിച്ചാടുകയോ
നീലക്കണ്‍ മെല്ലെ തുറക്കുകയോ
നീയെന്തേ, നീയെന്തേ പൊന്‍‌മയിലേ?

പൊന്‍‌മഴ പെയ്യുവാ‍ന്‍ നേരമായോ
പൂഴി കുളിര്‍ക്കും സമയമായോ?
ആയിരം കണ്ണു വിടര്‍ന്നു പിന്നില്‍
ആടുവാനെന്തിത്രയാശാവേശം?

നീയറിഞ്ഞില്ല മനുഷ്യനുള്ളില്‍
നീറുമധികാര ദുര്‍‌മോഹങ്ങള്‍
തീരങ്ങളായൊരു തീരമെല്ലാം
തീമഴ പെയ്യുന്ന ദുര്‍‌മ്മേഘങ്ങള്‍!

അഗ്നിമഴയൊന്നു പെയ്തുപോയാല്‍
കത്തിക്കരിഞ്ഞുപോം ഞാനും നീയും
കഷ്ടം! മനുഷ്യനീ ഭൂമിയെത്തന്‍
പട്ടടയാക്കുന്നു ബോധശൂന്യന്‍!

(1990-ല്‍ സൌഹൃദം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Labels: