Tuesday, July 04, 2006

കുടിയിറക്കല്‍

ഭാവസാന്ദ്രമായി ജോ ഈ കവിത ആലപിക്കുന്നതു കേള്‍ക്കൂ...

പടിയിറങ്ങുവാനൊരു രാവു ബാക്കിയി-
ന്നൊടുവിലെക്കിളി തേങ്ങിപ്പറന്നു പോയ്‌
പൂമുഖത്താരോ കൊളുത്തിയ നെയ്‌ച്ചിരാ-
താടിക്കളിക്കുന്നു കാറ്റിന്റെ കൈകളില്‍

ഞാറ്റുവേലക്കുളിര്‍ പായല്‍പ്പുതപ്പാലേ
പാടെ മറക്കും പടവുകള്‍ താണ്ടിയാല്‍,
മാമ്പഴത്തൂമണമോടിക്കളിക്കുന്ന
ചെമ്പകത്തോട്ടം നടന്നു കയറിയാല്‍,

എത്തുന്നതീ പടിവാതിലില്‍, മുട്ടിയാല്‍
എത്തിനോക്കുന്ന വാല്‍സല്യമെന്നമ്മ!
എന്തിതിന്നു നിറയുന്നു നിന്‍ മിഴി
എന്നു പോലുമാരായുവാനായില്ല!

പടിയിറക്കിടാം നിങ്ങള്‍ക്കു ഞങ്ങളെ,
കുടിയിറങ്ങില്ല, ഞങ്ങടെ ഓര്‍മകള്‍!
ഇവിടെ നോവില്‍ നനഞ്ഞൊരെന്നോര്‍മകള്‍
മറവിക്കണ്‍പെടാതൊളിച്ചു നിന്നിടും!

Labels: