Tuesday, April 10, 2007

കെടാവിളക്കാവുക!

നീറും പകലിനൊടുവില്‍ നനുനനെ
ചാറും മഴക്കിനാവൊന്നു നനയ്ക്കിലും
നീറ്റലടങ്ങാത്ത നോവിന്‍ കനലുകള്‍
നിന്‍ മിഴിക്കോണിതില്‍ നൊന്തു പിടഞ്ഞുവോ?

കണ്ണുനീര്‍‌ത്തുള്ളിയൊന്നിറ്റേണ്ട താമസം
കണ്ണീര്‍‌പ്പെരുമഴ കോരിച്ചൊരിച്ചിലായ്
നോവിന്റെ നൊമ്പരമെത്രയൊഴുകിലും
തീരാതെ വീണ്ടും ഉറവ ചുരത്തിടും.

കണ്ണീര്‍ തുടച്ചുകൊണ്ടുള്‍ക്കരുത്തേറ്റുക
മണ്ണില്‍ നിറഞ്ഞുള്ള നന്മയെത്താങ്ങുക
അഴലിന്നൊഴുക്കില്‍ തളര്‍ന്നു വീഴാതെ നീ,
ഉഴലുന്ന ജീവനിന്നേറെയെന്നോര്‍ക്കുക

നിറകണ്ണടച്ചൊന്നു പുഞ്ചിരിച്ചീടുകില്‍
നിറനിലാവൊളി ചാര്‍ത്തിയിങ്ങു പരന്നിടും
ദു:ഖങ്ങളുള്ളില്‍ തിരിക്കെണ്ണയാക്കി നീ
ഇന്നീയിരുട്ടില്‍ കെടാവിളക്കാവുക! *

* സുഗതകുമാരി ടീച്ചറുടെ വരികള്‍:
കണ്ണീരാല്‍ തിരി നനയ്ക്കാം
തിരി നീട്ടാന്‍ വിരല്‍ കരിയ്ക്കാം
നിന്നുള്ളിന്‍ മണി വിളക്കിന്‍
പൊന്‍‌നാളം കെടാതെ കാക്കാം

Labels: